Thursday, June 24, 2010

mY fIrst DaY aT cAmPuZ...

MALAYALA MANORAMA FIRST DAY AT CAMPUS..
TOP RATED ARTICLE REGARDING JEC..

IF U CANT READ MALAYALAM PLEASE CLICK THE LINK BELOW AND COPY THE FONT(BELOW 50KB) tO UR FONTS LIST..

http://malayalam.changathi.com/Fonts.aspx


അനുഭവം 'ഗുരു'...


കോളേജ് ബസ്‌ മിസ്സ്‌ ആയതു കൊണ്ടാണ്,ആദ്യ ദിവസം തന്നെ,യാത്ര ലൈന്‍ ബസ്സില്‍ ആക്കാം എന്ന് തീരുമാനിച്ചത്.ഏറെ നേരത്തെ കാത്തു നില്‍പ്പിനു ശേഷം,ബസ്സില്‍ ചാടി കയറാനുള്ള അനുവാദം നല്‍കി കൊണ്ട് കണ്ടക്ടര്‍ ഡബിള്‍ ബെല്‍ അടിച്ചു .കയറിയ ശേഷം വിദ്യാര്‍തികളുടെ 'കുത്തക' ആയ ലാസ്റ്റ് സീറ്റില്‍ തന്നെ ഇരുന്നു.കോളേജിലെ സീനിയര്‍ ചേട്ടന്മാര്‍ അപ്പുറത്ത്‌ ഇരിപ്പുണ്ട് .കണ്ടക്ടര്‍ വന്നു കൈ നീട്ടിയപ്പോള്‍ സ്റ്റുടന്റ്സ് ചാര്‍ജ് ആയ രണ്ടു രൂപ എടുത്തു കൊടുത്തു..

" ഇപ്പോള്‍ പിച്ചക്കാര്‍ക്ക്‌ പോലും വേണ്ട രണ്ടു രൂപ"- കണ്ടക്ടര്‍ തന്റെ തിരു വാ മൊഴിഞ്ഞു ..
" എങ്കില്‍ ചേട്ടന്‍ ആ രണ്ടു രൂപ തിരിച്ചു തന്നേക്ക്‌.."- ഒരു സീനിയര്‍ കമന്റി ..
മലകളും കാടുകളും താണ്ടി വള്ളത്തോള്‍ നഗര്‍ സ്റ്റോപ്പില്‍ ബസ്‌ ഇറങ്ങി..
ഇനി കുറച്ചു നടക്കണം കോളേജില്‍ എത്താന്‍ ..റോഡും തോടും തിരിച്ചറിയാന്‍ പറ്റാത്ത വിധം ശോചനീയമായിരുന്നു റോഡ്‌ ( ഇപ്പോഴും അങ്ങനെ തന്നെ)

ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നവരെ പിടിക്കാന്‍ കോളേജ് ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാര്‍ നില്‍പ്പുണ്ട്..ഒരു കുന്നിന്‍ പുറത്താണ് കോളേജിന്റെ സ്ഥാനം.റബ്ബര്‍ കാടുകള്‍ക്ക് ഇടയില്‍ ഒരു തൂ വെള്ള കൊട്ടാരം പോലെ നില്‍ക്കുന്ന കോളേജും ,കോളേജിനെ ചുറ്റിയുള്ള ' പുല്‍മേടുകളും',കുളങ്ങളും ,പാലവും ആരുടേയും മനം കവരുന്നതാണ്.കോളേജിന് മുമ്പിലായി തന്നെ കാന്റീന്‍ സ്ഥിതി ചെയ്യുന്നുണ്ട്..ഒന്ന് കയറിയിട്ട് പോകാമെന്ന് കരുതി കയ്യും കഴുകി ഇരുന്നപ്പോഴാണ് രാവിലെ കാര്യമായി ഭക്ഷിക്കാന്‍ അവിടെ ഒന്നും ഇല്ല എന്ന് അറിയുന്നത്..
ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ അപ്പൂപ്പന്റെ കഥ മനസ്സില്‍ ധ്യാനിച്ച്‌ കാന്റീന്റെ പടിയിറങ്ങി..

വലതു കാല്‍ വച്ച് തന്നെ കോളേജിന്റെ പടി കയറി..റിസപ്ഷനില്‍ ഉഗ്രന്‍ സ്വീകരണം..മാലയിട്ടു സ്വീകരിക്കുന്നതിനു പകരം ഐഡന്റിറ്റി കാര്‍ഡ്‌ കഴുത്തില്‍ ഇട്ടു തന്നാണ് സ്വീകരണം..റിസപ്ഷനോട് ചേര്‍ന്ന് തന്നെ ലൈബ്രറി ഉണ്ട്..ലൈബ്രറിക്ക് അകത്തു തിരക്ക് ഇല്ലെങ്കിലും,പുറത്ത് വായ നോക്കാന്‍ നില്‍ക്കുന്ന സീനിയേഴ്സിന്റെ തിരക്ക് ഉണ്ടായിരുന്നു..

ആദ്യ ദിവസം ആയിരുന്നത് കൊണ്ട്,കാര്യമായി ഉദ്ഘാടന പരിപാടികളും മറ്റും നടക്കുന്നുണ്ട്...ഓരോ ബ്രാഞ്ചിനും ഇരിയ്ക്കാന്‍ പ്രത്യേകം കളര്‍ സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്..കോളേജ് ചരിത്രത്തെ കുറിച്ചും,ബി ടെക്കിന്റെ അനന്ത സാധ്യധകളെ കുറിച്ചും ധീര വീര പ്രസംഗങ്ങള്‍ നടക്കുന്നുണ്ട് .എല്ലാം കേട്ട് ഉറങ്ങി പോയവരെ തട്ടി വിളിക്കാന്‍ വളണ്ടിയേര്‍സ് ആയി സീനിയേര്‍സ് നില്‍പ്പുണ്ട്..

അടുത്തതായി കോളേജ് ചുറ്റി കാണലാണ്..
ഞങ്ങള്‍ മെക്കാനിക്കല്‍ വിഭാഗം ആയതു കൊണ്ട് വര്‍ക്ക്ഷോപ്പിലോട്ട് ആണ് ആദ്യം പോയത്..
ഞങ്ങള്‍ വരുന്നത് കണ്ടിട്ടെന്നോണം മെഷിനുകളില്‍ സീനിയേര്‍സ് കഠിനമായി അധ്വാനിക്കുന്നുണ്ടായിരുന്നു.വര്‍ക്ക്ഷോപ്പിനു പിന്നിലെ റബ്ബര്‍ കാട്ടില്‍ മയിലുകള്‍ പീലി നിവര്‍ത്തി നില്‍ക്കുനതു കണ്ടു കുറെ പേര്‍ അങ്ങോട്ട്‌ പോയി.മയിലും,മലപാമ്പും ഇവിടെ നിത്യ സന്ദര്‍ശകര്‍ ആണെന്ന് ഒരു സീനിയര്‍ പറഞ്ഞു.

ഇന്റര്‍വല്‍ സമയമായപ്പോള്‍ കോളേജിന്റെ ഏറ്റവും മുകളില്‍ വച്ച് സീനിയേര്‍സ് ഞങ്ങള്‍ക്ക് ബിരിയാണി വിതരണം ചെയ്തു.ബുധനാഴ്ചകളില്‍ ഹോസ്റ്റെലിലെ ഒരു പ്രധാന ഐറ്റം ബിരിയാണി ആണത്രേ .അത് കൊണ്ട് ബുധനാഴ്ചകള്‍ 'ബിരിയാണി ഡേയ്സ് ' എന്നാണത്രേ ഹോസ്റ്റലില്‍ അറിയപ്പെടുക..കോളേജിനു ഏറ്റവും മുകളില്‍ നിന്നും നോക്കിയാല്‍ അങ്ങകലെ മഞ്ഞില്‍ മൂടി കിടക്കുന്ന മലനിരകള്‍ കാണാം.ഉച്ച ഭക്ഷണത്തിന് ശേഷം കോളേജ് ചുറ്റി കാണല്‍ തുടര്‍ന്നു..കോളേജിനു ഉള്ളില്‍ തന്നെ സര്‍വ സന്നാഹങ്ങളുമായി ഒരു കോഫി ഷോപ്പും, സ്റ്റോറും ഉണ്ട് .ലാബ്‌ എക്സാംമിന്റെ അപായ സൂചന നല്കാനെന്നോണം ചുവന്ന ചട്ടയുള്ള റെക്കോര്‍ഡ്‌ ബുക്കുകള്‍ സ്റ്റോറില്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ട്..

അങ്ങനെ കോളേജും ,കോളേജിനെ ചുറ്റിയുള്ള നിത്യ ഹരിത പ്രദേശങ്ങളും ചുറ്റി കണ്ടു അന്നത്തെ ദിവസം എകദേശം അവസാനിച്ചു.തിരിച്ചു കോളേജ് ബസ്സിലായിരുന്നു യാത്ര..ബസ്സിനകത്തും പുറത്തും മഴ തകര്‍ത്തു പെയ്യുന്നുണ്ട്..ബസ്സിന്റെ ശോചനീയാവസ്ഥയില്‍ പ്രേതിഷേധിക്കാനെന്നോണം,ഒരു സീനിയര്‍ കുടയും ചൂടി ഇരിപ്പുണ്ട്.പുതിയ ജൂനിയര്‍ ഗേള്‍സ്‌ വന്നത് കൊണ്ട് ഇന്ന് ഡ്രൈവര്‍ക്ക് സ്പീഡ് കൂടിയിട്ടുണ്ടെന്ന് ഒരു സീനിയര്‍ അഭിപ്രായപ്പെട്ടു..


റാഗിങ്ങ് ഒന്നും നടന്നില്ലല്ലോ എന്ന് ആശ്വസിച്ചു ഇരിക്കുമ്പോഴാണ് അടുത്തിരിക്കുന്ന സീനിയറിന്റെ ചോദ്യം
" മകന്‍ ഏതാ ബ്രാഞ്ച് ?"
ഞാന്‍ അഭിമാനത്തോട് കൂടി പറഞ്ഞു
"മെക്കാനിക്കല്‍ ‍".
"ക്ലാസ്സില്‍ ഗേള്‍സ് ഒന്നും ഇല്ലാലെ..?"
അടുത്ത ചോദ്യം ..
ഞാന്‍ വീണ്ടും അഭിമാനത്തോട് കൂടി പറഞ്ഞു " ഇല്ല".
" എന്നാല്‍ മകന്‍ ഒരു കാര്യം ചെയ്യ് , നാളെ വരുമ്പോള്‍ നമ്മുടെ ബസ്സിലെ ഗേള്‍സിന്റെ പേര് ഒക്കെ ഒരു അമ്പതു വട്ടം എഴുതി പഠിച്ചിട്ടു വാ.." സീനിയര്‍ പറഞ്ഞു..

ഞാനൊന്ന് മുന്‍പിലോട്ടു നോക്കി : ഇത് ഒരു ലേഡീസ് ഒണ്‍ലി ബസ്‌ ആണോ എന്ന് തോന്നിക്കുന്ന വിധം അത്ര അധികം തരുണീ മണികള്‍, സീറ്റിലും,ഡോറിലും ,എഞ്ചിന്‍ ബോക്ക്സിനു മുകളിലും ഡ്രൈവറുടെ സീറ്റിനു പിന്നിലും ഇടം പിടിച്ചിട്ടുണ്ട്.100 പേജിന്റെ നോട്ട് ബുക്ക്‌ മതിയാകുമോ ആവോ .ഞാന്‍ മനസ്സില്‍ കരുതി..
ബസ്സില്‍ നിന്നിറങ്ങി അന്നത്തെ അനുഭവങ്ങള്‍ അയവിറക്കി,ബുക്ക്‌ വാങ്ങാനുള്ള ചില്ലറ പോക്കെറ്റില്‍ തപ്പി, ഞാന്‍ നടന്നു ..

റാഗിങ്ങിന് വംശ നാശം സംഭവിച്ച കോളേജില്‍ നിന്നും 4 വര്‍ഷത്തെ 'പഠനം' കഴിഞ്ഞു പടിയിറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ വന്ന രസകരമായ വസ്തുത.,അന്ന് എന്നെ റാഗ് ചെയ്ത( വേണമെങ്കില്‍ അങ്ങനെ പറയാം ) സീനിയര്‍ ആയിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങള്‍ക്ക് കോളേജില്‍ അധ്യാപകനായി ഉണ്ടായിരുന്നത്...
അനുഭവം 'ഗുരു'..

No comments:

Post a Comment